കൊട്ടിയം: കൊട്ടിയത്തെ ഒറ്റപ്പാമൂട് പ്രവർത്തിക്കുന്ന ടാർ മികസിംഗ് പ്ലാന്റ് താത്കാാലികമായി നിർത്തിവയ്ക്കാനുള്ള ആദിച്ചനല്ലൂർ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം പഞ്ചായത്ത് സെക്രട്ടറി നടപ്പാക്കിയില്ലെന്ന് ആക്ഷേപം. സെക്രട്ടറിയുടെ നിലപാടിനെതിരെ പഞ്ചായത്ത് അംഗങ്ങൾ ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയിരുന്നു നാടകീയ രംഗങ്ങൾ. ഉച്ചയോടെയാണ് പഞ്ചായത്ത് ഭരണസമിതി ടാർ മിക്സിംഗ് പ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തിര യോഗം ചേർന്നതെന്ന് പ്രസിഡന്റ് ജിനോക്കി എഡ്വേഡ് അറിയിച്ചു.
ഫാക്ടറി പ്രവർത്തിക്കുന്നതിന് 200 മീറ്റർ അകലെയുള്ള സ്കൂളിലെ കുട്ടി കൾക്കും അധ്യാപകർക്കും പുക ശ്വസിച്ച് ശാരീരിക അവശതകൾ ഉണ്ടായതു കണക്കിലെടുത്താണ് യോഗം ചേർന്നതും ഫാക്ടറി താത്കാലികമായി നിർത്തി വയ്ക്കാൻ നോട്ടീസ് നൽകാൻ തീരുമാനമെടുത്തതും. എന്നാൽ ഭരണസമിതി എടുത്ത തീരുമാനം നടപ്പിലാക്കാൻ തയാറാകാതെ സെക്രട്ടറി വൈകുന്നേരത്തോടെ ജോലി കഴിഞ്ഞു മടങ്ങി. ഇതാണ് ഭരണസമിതി അംഗങ്ങളെ ചൊടിപ്പിച്ചത്.
വ്യവസായ വകുപ്പിന്റെ കെ- സ്വിഫ്റ്റ് സർട്ടിഫിക്കറ്റ് പ്രകാരമാണ് കൊട്ടിയം ചുരൽപൊയ്ക യിൽ ടാർ മിക്സിംഗ് പ്ലാന്റ് പ്രവർത്തിക്കുന്നത്. ഒട്ടേറെ വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ,വയോജന കേന്ദ്രങ്ങൾ എന്നിവകൾ പ്രവർത്തിക്കുന്നതിനു സമീപത്താണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നു പ്രസിഡന്റ് ജിനോക്കി എഡ്വേഡ് പറഞ്ഞു.
വൈസ് പ്രസിഡന്റ് സരസ്വതി, ജനപ്രതിനിധികളായ അജ്മീർ ഖാൻ, ശ്രീലാൽ, നിസാർ ചിറക്കട എന്നിവർ അടങ്ങുന്ന കമ്മിറ്റിയെ ഫാക്ടറിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചും പഠി ക്കാനും ജനങ്ങളുടെ ആശങ്കകൾ മനസിലാക്കാനും ചുമതലപ്പെടു ത്തിയിരുന്നു.
ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനം നടപ്പിലാക്കാൻ തയാറാകാതിരുന്ന ഗ്രാമ പഞ്ചായത്ത്സെക്രട്ടറിയെ സർവീസിൽ നിന്നും സസ്പെന്ഡ് ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ആർഎസ്പി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പ്ലാക്കാട് ടിങ്കു അധികാരികളുടെ ആവശ്യപ്പെട്ടു.